CASUAL LEAVE

സാധാരണ അവധിക്കും പ്രത്യേക അവധിക്കും പുറമേ ഒരു വര്‍ഷം പരമാവധി 20 ദിവസത്തെ കാഷ്വല്‍ അവധി അനുവദിക്കാവുന്നതാണ്‌.എന്നാല്‍ അവധിക്കാലമുള്ള ജീവനക്കാര്‍ക്ക്‌ ഇത്‌ 15 ദിവസമേയുള്ളൂ.കാഷ്വല്‍ അവധിയുടെ കണക്ക്‌ പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുന്നു.അവധിക്കാലം ഡ്യൂട്ടിയായി തന്നെ കണക്കാക്കുന്നു.അതിനാല്‍ ശമ്പളബില്ലിലോ സര്‍വീസ്‌ ബുക്കിലോ കാഷ്വല്‍ അവധി രേഖപ്പെടുത്തുന്നില്ല.ശമ്പളത്തില്‍ കുറവും ഉണ്ടാകുന്നില്ല.കാഷ്വല്‍ അവധി സംബന്ധിച്ച മറ്റു നിബന്ധനകള്‍

1)20 ദിവസമെന്നത്‌ പരമാവധി അനുവദിക്കാവുന്ന അവധിയാണ്‌.

എന്നാല്‍ അത്രയും അവധിക്ക്‌ അവകാശമുണ്ടന്നോ അര്‍ഹനാണന്നോ വിവക്ഷിക്കേണ്ട.ഒരു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള ജീവനക്കാര്‍ക്കും മേലുദ്യോഗസ്ഥന്റെ വിവേചനം പോലെ 20 ദിവസം അനുവദിക്കാവുന്നതാണ്‌
2)ആഫീസ്‌ തലവനാണ്‌ കീഴുദ്യോഗസ്ഥര്‍ക്ക്‌ ലീവ്‌ അനുവദിക്കുവാന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍.കീഴുദ്യോഗസ്ഥന്‍ അവധിക്ക്‌ മുന്‍ കൂട്ടി അനുവാദം വാങ്ങിയിരിക്കണം.എന്നാല്‍ ആഫീസ്‌ മേധാവിക്ക്‌ ലീവ്‌ ആവശ്യമുള്ള പക്ഷം വിവരം മേലുദ്യോഗസ്ഥനെ അറിയിച്ചാല്‍ മതി
3)ഉച്ചയ്ക്ക്‌ മുന്‍പോ പിന്‍പോ ആയി അരദിവസത്തെ അവധി അനുവദിക്കാവുന്നതാണ്‌
4)കാഷ്വല്‍ അവധി മറ്റൊരു അവധിയുമായി ചേര്‍ത്ത്‌ അനുവദിക്കുന്നതല്ല.അതായത്‌ ആര്‍ജിതാവധി,അര്‍ദ്ധവേതനാവധി എന്നിവയോട്‌ ചെര്‍ത്ത്‌ കാഷ്വല്‍ അവധി പറ്റില്ല എന്നര്‍ത്ഥം
5ാ‍മ്രിക്കല്‍ അനുവദിച്ച അവധി പിന്നീട്‌ മറ്റൊരവധിയായി പരിവര്‍ത്തനം ചെയ്യുവാന്‍ അനുവാദമില്ല.എന്നാല്‍ അനുവദനീയമായ അവധിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ പരിവര്‍ത്തനം ചെയ്ത്‌ മറ്റേതെങ്കിലും അവധിയായി മാറ്റാവുന്നതാണ്‌
5)പ്രവേശനകാലത്തോട്‌ ചേര്‍ന്ന് കാഷ്വല്‍ അവധി അനുവദിക്കില്ല.എന്നാല്‍ വകുപ്പ്‌ അദ്ധ്യക്ഷന്‌ മറ്റ്‌ നിയമതടസമില്ലങ്കില്‍ അനുവാദം നല്‍കാവുന്നതാണ്‌
 

VERIFICATION OF CHAR ACTOR AND ANTECEDENTS

സംസ്ഥാന സര്‍വീസിലേക്ക്‌ നിയമിക്കപ്പെടുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവവും പൂര്‍വ്വകാല ചരിത്രവും തൃപ്തികരമാണെന്ന് സര്‍ക്കാരിന്‌ ബോധ്യമായാല്‍ മാത്രമേ അയാള്‍ക്ക്‌ നിയമനം നല്‍കാവൂ എന്ന് 1958ലെ കേരളാ സ്റ്റേറ്റ്‌ ആന്റ്‌ സബോര്‍ഡിനേറ്റ്‌ സര്‍വീസ്‌ റൂളിലെ10(ബി)(111) ല്‍ പറയുന്നൗ.ഇതു പ്രകാരം നിയമനാധികാരി ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവവും പൂര്‍വ്വകാല ചരിത്രവും പരിശോധിച്ച്‌ തൃപ്തികരമാണെന്ന് ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌.ഇത്‌ പോലീസ്‌ പരിശോധനാറിപ്പോര്‍ട്ടിലൂടെയാണ്‌.പക്ഷേ ഇപ്രകാരം പോലീസ്‌ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ കാലതാമസം വരുമെന്നതിനാല്‍ ഉദ്യോഗാര്‍ത്ഥിക്ക്‌ താല്‍ക്കാലിക നിയമനം നല്‍കുകയും പരിശോധാനാറിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നിയമനം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.അതിനാല്‍ പരിശോധന നടത്തി തൃപ്തികരമാണെന്ന് കണ്ടാല്‍ നിയമനം ക്രമപ്പെടുത്തി നിയമനാധികാരി ഉത്തരവിറക്കണം.ആറുമാസത്തിനകം ഈ നടപടി പൂര്‍ത്തീകരിക്കണം.
അതിനാല്‍ ഇപ്രകാരം സ്വഭാവപരിശോധന നടത്തുന്ന നടപടി നിയമനനടപടികളിലെ ഒരു പ്രധാന ഇനം തന്നെയാണ്‌.ഇതിന്റെ നടപടിക്രമം നിയമനാധികാരിയാണ്‌ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്‌.എന്നാല്‍ തന്റെ സര്‍വീസ്‌ ക്രമപ്പെടുത്തേണ്ടതുസംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥിക്ക്‌ പ്രത്യേക താല്‍പ്പര്യം ഉണ്ടാകേണ്ടതുണ്ടല്ലോ?കൂടാതെ ഇതുമായി ബന്ധപ്പെട്ട്‌ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഗുമസ്തനും അറിയണം.ഈ പാഠം ആ ഉദ്ദേശം മനസ്സില്‍ കരുതിയാണ്‌

ഉദ്യോഗാര്‍ത്ഥിയെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പായി സ്വഭാവപരിശോധന നടത്തുന്നതിനാവശ്യമായ അടിസ്ഥാനവിവരങ്ങള്‍ അടങ്ങുന്ന ഫാറം1 പൂരിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും വാങ്ങിയിരിക്കണം.ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശചെയ്യുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ ഫാറങ്ങള്‍ പി.എസ്‌.സി നിയയമനാധികാരിക്ക്‌ നല്‍കണം.ഇതും ഫാറം1 ചേര്‍ത്തും രണ്ടാഴ്ചക്കകം ബന്ധപ്പെട്ട ജില്ലാപോലീസ്‌ സൂപ്രണ്ടിന്‌ നിയയമനാധികാരി എഴുതണം.
പരിശോധനാ നടപടിക്രമങ്ങള്‍
1പോലീസ്‌ റിപ്പോര്‍ട്ട ലഭിച്ചാല്‍ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം ക്രമപ്പെടുത്തിക്കൊണ്ട്‌ ഉത്തരവ്‌ നിയമനാധികാരി ഇറക്കണം.

2) ഇത്തരത്തില്‍ അറിയിപ്പ്‌ ലഭിക്കാതെ ഈ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം സ്ഥിരപ്പെടുത്തുവാന്‍ പാടില്ല.പ്രധാനമായും ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ളവരുടെ നിയമനങ്ങളാണ്‌ ഇപ്രകാരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുള്ളൂ.എന്നാല്‍ കോടതി കുറ്റക്കാരനല്ലന്നു കണ്ട ഒരാളുടെ നിയമനം തടയുവാന്‍ പാടില്ല.
3) കുറഞ്ഞകാലത്തേക്ക്‌ എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ച്‌ വഴിനിയമനം നടത്തുമ്പോള്‍ മേല്‍പറഞ്ഞ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ല.എന്നാല്‍ സ്വഭാവ ദൂഷ്യമുള്ളവര്‍ക്ക്‌ നിയമനം നല്‍കാന്‍ പാടില്ല.അല്ലെങ്കില്‍ ഒരു ഗസറ്റഡ്‌ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടാവുന്നതാണ്‌.കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും ഈ നടപടി മതിയാകും.
4) ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്കും സ്വഭാവ പരിശോധന ആവശ്യമില്ല.രണ്ട്‌ ഗസറ്റഡ്‌ ഉദ്യോഗസ്ഥരില്‍ നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ മതിയാകും.പക്ഷേ ഈ സര്‍ട്ടിഫിക്കറ്റ്‌ നിയമനം നല്‍കുന്നതിനുമുന്‍പായി വാങ്ങിയിരിക്കണം
5)നിലവില്‍ സംസ്ഥാന സര്‍വീസിലെ സ്ഥിരം ജീവനക്കാര്‍ക്ക്‌ മറ്റൊരു നിയമനം ലഭിച്ചാല്‍ സ്വഭാവ പരിശോധന ആവശ്യമില്ല.
6)സ്വഭാവവും പൂര്‍വ്വകാല ചരിത്രവും തൃപ്തികരമല്ലന്ന് അറിയിച്ചാല്‍ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥിയെ അറിയിക്കണം
അതുകൊണ്ടുതന്നെ നിയമനാധികാരി സ്വന്തമായി ഒരു ഉദ്യോഗാര്‍ത്ഥിയുടേയും സ്വഭാവം പരിശോധിക്കുവാനോ നിയമനം തടയുവാനോ അധികാരമില്ലന്ന് മനസ്സിലാക്കാം
 

HALF PAY LEAVE

അവധികളെതന്നെ രണ്ടായി തരം തിരിക്കാം.സാധാരണ അവധിയും പ്രത്യേക അവധിയും.ആര്‍ജ്ജിതാവധി,അര്‍ദ്ധവേതനാവധി എന്നിവ സാധാരണാവധിയും ആശുപത്രി അവധി പ്രസവാവധി തുടങ്ങിയവ പ്രത്യേക അവധിയുമാണ്‌.സാധാരണാവധികള്‍ സര്‍വീസ്‌ കൂടുന്നതനുസരിച്ച്‌ വര്‍ദ്ധിക്കുകയും ഉപയോഗിക്കുന്നതനുസരിച്ച്‌ കുറയുകയും ചെയ്യുന്നു.എന്നാല്‍ പ്രത്യേക അവധി ആര്‍ജ്ജിക്കുന്നുമില്ല ഉപയോഗിക്കുന്നതനുസരിച്ച്‌ കുറയുന്നുമില്ല.അതിനാല്‍ ഇത്തരം അവധികള്‍ക്ക്‌ പ്രത്യേകം കണക്ക്‌ സൂക്ഷിക്കേണ്ടതില്ല.
അര്‍ദ്ധവേതനാവധി
ഒരു പുര്‍ണ്ണ വര്‍ഷത്തില്‍ ഇരുപത്‌ എന്ന കണക്കില്‍ എല്ലാജീവനക്കാര്‍ക്കും ഈ അവധിക്ക്‌ അര്‍ഹതയുണ്ട്‌.എന്നാല്‍ ഒരു വര്‍ഷഹ്ത്റ്റില്‍ കുറഞ്ഞകാലയളവിലേക്ക്‌ ഈ അവധി ആര്‍ജ്ജിക്കുന്നില്ല.അതേപോലെ വിദേശത്തുപോകുന്നതിനും പഠനാവശ്യഹ്ത്തിനും എടുക്കുന്ന ശൂന്യവേതനാവധിക്കാലത്തും ഈ അവധി ആര്‍ജ്ജിക്കുന്നില്ല.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനഥ്റ്റിലോ അല്ലാതേയോ അവധി അനുവദിക്കാം.അനുവദിക്കാവുന്ന അവധിക്ക്‌ പരിമിതിയില്ല.ഒരു ജീവനക്കാരന്‍ പ്രവേശനക്കാലത്ത്‌ അവധി എടുക്കേണ്ടിവന്നാല്‍ പ്രവേശനകാലത്തിന്റെ ആരംഭത്തില്‍ അവധി എടുക്കേണ്ടതും തുടര്‍ന്ന് പ്രവേശനകാലം ഉപയോഗിക്കാവുന്നതുമാണ്‌.എന്നാല്‍ ഈ പ്രവേശനകാലത്ത്‌ അവധിവേതനമേ ലഭിക്കുകയുള്ളൂ.അവധി അനുവദിക്കുവാന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‌ യുക്തമായകാലയളവിലേക്ക്‌ അവധി അനുവദിക്കാവുന്നതാണ്‌.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അവധി അനുവദിക്കുമ്പോള്‍ അവധി തുടങ്ങുന്ന ദിവസം പൊതുവധിയാണെങ്കില്‍ ആ ദിവസം അവധിക്കണക്കില്‍ പെടുത്തേണ്ടതില്ല.എന്നാല്‍ ഫിറ്റ്‌ നസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം ജോലിയില്‍ പ്രവേശിക്കേണ്ടതിനോട്‌ ചേര്‍ന്നുവരുന്ന ദിവസം അവദിയായി തന്നെ കണക്കാക്കണം.എന്നാല്‍ ജോലിയില്‍ പ്രവേശിക്കേണ്ടദിവസം പൊതു അവധിയാണെങ്കില്‍ അത്‌ ഉപയോഗിക്കാം.
അവധിവേതനം
1)ആദ്യ 180 ദിവസത്തേക്ക്‌ വീട്ടുവാടകബത്ത്യുള്‍പ്പെടെ അലവന്‍സുകള്‍ അനുവദിക്കാവുന്നതാണ്‌
2)18740 രൂപയില്‍ കവിഞ്ഞ്‌ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക്‌ പകുതി ശമ്പളവും അതിന്റെ ക്ഷാമബത്ത്യു മാത്രമേ ലഭിക്കൂ
3)18740 രൂപയില്‍ താഴെശമ്പളമുള്ളവര്‍ക്ക്‌ പകുതി ശമ്പളവും മുഴുവന്‍ ക്ഷാമബത്തയും ലഭിക്കും.അതല്ലങ്കില്‍ അടിസ്ഥാനശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും 65 ശതമാനം ലഭിക്കും.ഇതില്‍ ഏതാണോ കൂടുതല്‍ അത്‌ കൈപ്പറ്റാം
കമ്മ്യൂട്ടഡ്‌ അവധി
ഇത്‌ അര്‍ദ്ധവേതനാവധിയുടെ മറ്റൊരുരൂപം മാത്രമാണ്‌.ഒരു കമ്മ്യൂട്ടഡ്‌ അവധിക്ക്‌ രണ്ട്‌ അര്‍ദ്ധവേതനാവധി എന്ന കണക്കില്‍ കുറവുചെയ്യും.മൂന്ന് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള ജീവനക്കാര്‍ക്ക്‌ കമ്മ്യൂടഡ്‌ അവധിക്ക്‌ അര്‍ഹതയില്ല.ഡ്യൂട്ടുയിലാണെങ്കില്‍ ലഭിക്കുന്ന ശമ്പളവും ബത്തകളും അവധിക്കാലത്ത്‌ ലഭിക്കും
ലീവ്‌ നോട്ട്‌ ഡ്യൂ
ഇതും അര്‍ദ്ധവേതനാവധി തന്നെ.പക്ഷേ അവധി എടുക്കുന്ന സമയത്ത്‌ കണക്കില്‍ നില്‍ക്കുന്ന അവധിയല്ല ഇത്‌.ഭാവിയില്‍ ഉണ്ടാകുന്ന അര്‍ദ്ധവേതനാവധി മുന്‍ കൂറായി എടുക്കുന്നതാണിത്‌.ഭാവിയിലെ സര്‍വീസില്‍ ആര്‍ജിക്കുന്ന അവധിയില്‍ നിന്നും കുറവ്‌ ചെയ്യാമെന്ന കരാറിലാണ്‌ ഇത്‌ അനുവദിക്കുന്നത്‌
മറ്റ്‌ നിബന്ധനകള്‍
1)ഭാവിയില്‍ ആര്‍ജ്ജിക്കുവാന്‍ സാധ്യതയുള്ള അവധിയില്‍ കൂടുതല്‍ അനുവദിക്കില്ല.
2) ഒരേ സമയം പരമാവധി 90 ദിവസമേ അനുവദിക്കൂ
3) ആകെ സര്‍വീസില്‍ പരമാവധി 180 ദിവസം മാത്രമേ അനുവദിക്കൂ.എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അനുവദിക്കുന്നതിന്‌ ഈ നിബന്ധന ബാധകമല്ല.എന്നാല്‍ ഏതുകണക്കിലായാലും പരമാവധി 360 ദിവസമേ അനുവദിക്കൂ
4) അനുവദിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനം അനുസരിച്ച്‌ അവധി അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം
5) ഒരിക്കല്‍ അനുവദിച്ചാല്‍ പിന്നീട്‌ റദ്ദുചെയ്യാനാകില്ല.അത്‌ തെറ്റാണെങ്കില്‍ പോലും
6) മറ്റ്‌ വേതനം ലഭിക്കാവുന്ന അവധി കണക്കിലില്ലങ്കിലേ ലീവ്‌ നോട്ട്‌ ഡ്യൂ അനുവദിക്കാവൂ
കമ്മ്യൂട്ടേഷന്‍
ഒരിക്കല്‍ അനുവദിച്ച അര്‍ദ്ധവേതനാവധി പിന്നീട്‌ കമ്മ്യൂട്ടഡ്‌ അവധിയായോ തിരിച്ചോ പില്‍ക്കാലത്ത്‌ പരിവര്‍ത്തനം ചെയ്യാം.ഇങ്ങിനെ അനുവദിക്കുമ്പോള്‍ അധികവേതനം കൈപ്പറ്റിയത്‌ തിരിച്ച്‌ അടയ്ക്കണം.എന്നാല്‍ കൂടുതലായി വേതനം ലഭിക്കുമെങ്കില്‍ കൈപ്പറ്റാവുന്നതാണ്‌
 

NEW PENSION SCHEME

കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അത്യന്തം ആശങ്കയിലാണ്‌.നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന സാമൂഹ്യ സുരക്ഷപദ്ധതിയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു.അടുത്ത വര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ 'പങ്കാളിത്ത പെന്‍ഷന്‍പദ്ധതി'യെന്ന ഓമനപ്പേരില്‍ വിളിക്കുന്ന അമേരിക്കയുടെ 401(k)പ്ലാന്‍ നടപ്പിലാക്കുവാന്‍ പോകുകയാണ്‌.2003 ഒക്ടോബറിലെ ഭട്ടാചാര്യകമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ആവിഷ്കരിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ 2004 ല്‍ നടപ്പാക്കിയതിനു ശേഷം പലതരത്തിലുള്ള കൂട്ടിച്ചേര്‍ക്കലും നടത്തിക്കൊണ്ടിരിക്കുകയാണ്‌.ഭാവിയില്‍ ഭട്ടാചാര്യകമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും നടപ്പിലാക്കില്ലന്ന് ഒരു ഉറപ്പുമില്ല.10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള ജീവനക്കാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഒന്നാണ്‌.മറ്റൊന്ന് നിലവിലുള്ള ജീവനക്കാരെക്കൂടി ഈ പദ്ധതിയില്‍ ഓപ്ഷണലായി കൊണ്ടുവരണം എന്നാണാ്‌.അതിനാല്‍ ഭാവിയില്‍ ഭട്ടാചാര്യകമ്മിറ്റിയുടെ മുഴുവന്‍ ശുപാര്‍ശകളും നടപ്പിലാക്കും എന്നുതന്നെ വേണം അനുമാനിക്കുവാന്‍.ഏതെങ്കിലുംസംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്‌ കേരളം നടപ്പിലാക്കുന്നതിനുള്ള ന്യായീകരണമല്ല..എങ്കില്‍ കേരളം നടപ്പിലാക്കിയ പല പദ്ധതികളും മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരാത്തതെന്തെന്ന് മറുചോദ്യവും ആകാമല്ലോ?കേരളം നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടില്ല.അതിനാല്‍ അത്‌ ഈ നിയമം മോശമാണെന്ന് പറയാനാകുമോ?യുഡി.എഫ്‌ ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം അനുവദിച്ചാല്‍ അത്‌ ഒട്ടകത്തിനു തണല്‍ ചായ്ക്കുവാന്‍ ഇടം നല്‍കിയ അനുഭവമായിരിക്കും.സിവില്‍ സര്‍വീസിനെ തന്നെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളെ രാഷ്ട്രീയ പക്ഷപാതത്തിന്റെ പേരില്‍ പിന്തുണച്ചാല്‍ അത്‌ ജീവനക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണ്‌.അതാണാ്‌ ഇന്ന് ഭരണാനുകൂല സംഘടനകള്‍ അനുവര്‍ത്തിക്കുന്നത്‌.പങ്കാളിത്തപെന്‍ഷന്‍ സ്വാഗതാര്‍ഹമല്ലന്ന് പറയുമ്പോള്‍ തന്നെ അവര്‍ 21ലെ പണിമുടക്കില്‍ നിന്നും എന്തിനു വിട്ടുനിന്നു?നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പങ്കാളിത്തപെന്‍ഷന്‍ ആകഷകമാണെന്ന് ഇവര്‍ക്കു പറയാനാകുമോ?ഈ പദ്ധതി കേരളത്തിന്റെയോ ഇന്ത്യയുടേയോ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക്‌ ഇണങ്ങുന്നതാണോ?ഏത്‌ അമേരിക്കന്‍ പദ്ധതിയും അതേപോലെ ഇന്ത്യന്‍ സാഹചചര്യങ്ങള്‍ക്ക്‌ ഉതകുന്നതാണോ?പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഒരു അമേരിക്കന്‍ പദ്ധതിയായ 401(k) പ്ലാന്‍ തന്നെയല്ലേ?ഇത്തരം സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക്‌ അടിയറവുപറയുന്നത്‌ മറ്റൊരുതരത്തിലുള്ള അധിനിവേശം തന്നെയല്ലേ?

പരിശോധിക്കാം
പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അമേരിക്കന്‍ പദ്ധതിയായ 401(k)പ്ലാന്‍ എന്ന നിക്ഷേപപദ്ധതിയുടെ തനിപ്പകര്‍പ്പോ അതുതന്നെയോ ആണ്‌.ലോകബാങ്കിന്റേയും സാമ്രാജ്യത്വത്തിന്റേയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികകാര്യങ്ങളില്‍ ഇടപെട്ട്‌ കൊള്ളയടിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഈ പങ്കാളിത്തപെഷന്‍ പദ്ധതിയെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും.പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയുടെ ചരിത്രം പരിശോധിച്ചശേഷം 401(k)പ്ലാനിനെ പ്പറ്റി പരിശോധിക്കാം.
2001ല്‍ ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണങ്ങളെ സംബന്ധിച്ച്‌ ലോകബാങ്ക്‌ ഒരു പഠന റിപ്പോര്‍ട്ട തയ്യാറക്കിയിരുന്നു.റോബര്‍ട്ട്‌ ഗില്ലിങ്ങാമും ഡാനിയേല്‍ കാണ്ടയും തയാറക്കിയ ഈ റിപ്പോര്‍ട്ടാണ്‌ പെന്‍ഷന്‍ പരിഷ്കരണത്തിനുവേണ്ടി ഗവണ്‍മന്റ്‌ സ്വീകരിച്ച അടിസ്ഥാന പ്രമാണം.ഇന്ത്യയിലെ പെന്‍ഷന്‍ പദ്ധതികളെപ്പറ്റിയും അതിന്റെ പരിഷ്കരണത്തെപ്പറ്റിയുമാണ്‌ ഈ രേഖ പ്രദിപാദിക്കുന്നതെന്ന് ആമുഖത്തില്‍ തന്നെ പറയുന്നു.ഇന്ത്യയിലെ സമ്പന്നവര്‍ഗ്ഗക്കാരായ 11 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ ഇപ്പോള്‍ ഒരു പെന്‍ഷന്‍ പദ്ധതിയുള്ളൂവെന്നും ശേഷിക്കുന്ന 89 ശതമാനം പേരും ഇത്തരം പദ്ധതികള്‍ക്ക്‌ പുറത്താണെന്നും ഇവര്‍ കണ്ടെത്തുന്നു.അതിനാല്‍ മറ്റുള്ളവര്‍ക്ക്‌ കൂടി ഒരു പെന്‍ഷന്‍ പദ്ധതിയുണ്ടാകേണ്ടിയിരിക്കുന്നു എന്നാണ്‌ ഇവര്‍ കണ്ടെത്തുന്നത്‌.അവികസിതരാജ്യങ്ങളിലെ കുടുംബ ബന്ധങ്ങള്‍ പ്രായമായവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ളതാണ്‌.എന്നാല്‍ വികസനത്തിന്റെ ഭാഗമായി കുടുംബബന്ധങ്ങള്‍ തകരുകയും പ്രായമായവര്‍ നിരാലംബരായി തീരുകയും ചെയ്യുന്നു.അതിനാല്‍ അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടത്‌ സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് രേഖപറയുന്നു.എന്നാല്‍ 89 ശതമാനം പേര്‍ക്കു വേണ്ടിവാദിച്ച ശേഷം രേഖ അവസാനിപ്പിക്കുന്നതാകട്ടെ 11ശതമാനത്തിന്റെ പെന്‍ഷന്‍ വെട്ടീക്കുറക്കുന്ന നിര്‍ദ്ദേശങ്ങളും.ഇതില്‍ നിന്നും ഇത്‌ ആര്‍ക്കുവേണ്ടിതയ്യാറക്കിയതാണെന്ന് വ്യക്തമാകുന്നുണ്ട്‌.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക ചീഫ്‌ സെക്രട്ടറിയായിരുന്ന ബി.കെ.ഭട്ടാചാര്യ ചെയര്‍മാനായുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ നവീകരണം സംബന്ധിച്ച്‌ ഒക്ടോബര്‍ 2003ല്‍ കമ്മിറ്റി തയ്യാറക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ലോകബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ സര്‍വാത്മനായുള്ള പിന്തുണനല്‍കുന്നതരത്തിലുള്ളതായിരുന്നു.2004ല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാകിയത്‌ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.നിലവിലുള്ള സ്റ്റാറ്റ്യൂട്ടറിപെന്‍ഷനു പകരം അമേരിക്കയിലെ 401(k) പ്ലാനിന്റെ വള്ളിപുള്ളിവ്യത്യാസമില്ലാത്ത പങ്കാളിത്തപെന്‍ഷനായിരുന്നു ഭട്ടാചാര്യനിര്‍ദ്ദേശിച്ചത്‌.ഇനി ഭട്ടാചാര്യകമ്മിറ്റി റിപ്പോര്‍ട്ടിനുമുന്‍പായി 401(k)പ്ലാനിനെ പറ്റി പരിശോധിക്കാം

1981ല്‍ അമേരിക്കയില്‍ നടപ്പാക്കിയ ഒരു നിക്ഷേപപദ്ധതിയാണ്‌ 401(k) പ്ലാന്‍.ലോകത്തിലെ ഏറ്റവും കുറഞ്ഞ സമ്പാദ്യശീലമുള്ള അമേരിക്കക്കാരെ നിക്ഷേപങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ഒരു പോംവഴി 1978ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ്‌ ഗാഢമായി ചിന്തിച്ചു.നികുതിയിളവുകള്‍ നല്‍കുന്ന ഒരു സമ്പാദ്യപദ്ധതി തൊഴിലാളികള്‍ സ്വാഗതം ചെയ്യുമെന്ന് കണ്ടു.കൂടാതെ ഒരു നിശ്ചിത കാലയളവിനു ശേഷം ഒരു തുക ഒന്നിച്ചു ലഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അതും തൊഴിലില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതിനും പിന്നീട്‌ ലാവിഷായി ജീവിക്കുവാനും ഇവര്‍ തയ്യാറാകുമെന്നും കണ്ടു.അങ്ങിനെയാണ്‌ റ്റാക്സ്‌ റീഫോംസ്‌ ആക്ട്‌ പാസ്സാക്കിയത്‌.ഇതിന്‍ പ്രകാരം സമ്പൂര്‍ണ്ണ നികുതിയിളവ്‌ നല്‍കുന്ന ഒരു നിക്ഷേപ പദ്ധതി ആവിഷ്കരിച്ചു.ഇന്റേണല്‍ റവന്യൂ കോഡിലെ 401(k) സെക്ഷന്‍ പ്രകാരം ഇതു നടപ്പിലാക്കിയതിനാല്‍ ആ സെക്ഷന്‍ പേരില്‍ പദ്ധതി അറിയപ്പെട്ടു.1981ല്‍ നടപ്പിലാക്കിയശേഷം പത്തുവര്‍ഷം കഴിഞ്ഞ്‌ 1991ലാണ്‌ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കിയത്‌.
ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ നല്‍കുന്ന പെന്‍ഷന്‍ പ്ലാനുകളാണ്‌ അമേരിക്കയില്‍ നിലവിലുണ്ടായിരുന്നത്‌.അതുപ്രകാരം നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി പണം അടയ്ക്കുകയും കാലാവധി തീരുമ്പോള്‍ നിശ്ചയിക്കുന്ന ഇടവേളകളില്‍ ഒരു തുക പെന്‍ഷനായി തിരിച്ചുനല്‍കുന്ന ഉറപ്പായ ബെന്‍ഫിറ്റ്‌ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതികളായിരുന്നു അവ.ഇതാണ്‌ defined benefit എന്ന് ലൊകബാങ്ക്‌ രേഖയില്‍ പറഞ്ഞിട്ടുള്ളത്‌.ഈ പെന്‍ഷന്‍ പദ്ധതി ഇന്ത്യയിലേയും കേരളത്തിലേയും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയുമായി യാതോരു ബന്ധമില്ലതാനും.അതിനാല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ഈ പറയുന്ന തരത്തിലുള്ള defined benefit പദ്ധതിയല്ല.അത്‌ ഒരു സാമൂഹ്യസുരക്ഷാപദ്ധതിയാണ്‌.എന്നാല്‍ ഭട്ടാചാര്യ കമ്മിറ്റിയും ഇന്ത്യാ ഗവണ്മെന്റും ഇപ്പോള്‍ കേരളാഗവണ്മെന്റും ഈ സാമൂഹ്യസുരക്ഷാപദ്ധതിയെ ദുര്‍വ്യാഖ്യാനം ചെയ്ത്‌ അമേരിക്കന്‍ നിര്‍വചനപ്രകാരമുള്ള defined benefit പദ്ധതിയെന്നാക്കി മാറ്റിയിരിക്കുന്നു.
401(k) പ്ലാന്‍ പ്രകാരം തൊഴില്‍ ദാതാവ്‌ സൗജന്യമായി നിശ്ചിത തുക പ്ലാന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു എന്നത്‌ അമേരിക്കക്കാര്‍ക്ക്‌ പുതിയ അനുഭവവും അതോടെ പ്രോത്സാഹജനകവുമായിരുന്നു.ഈ പ്ലാന്‍ പ്രകാരം ജീവനക്കാര്‍ നിശ്ചിതതുക പ്ലാന്‍ ഫണ്ടിലേക്ക്‌ എല്ലാമാസവും നിക്ഷേൂപിക്കുന്നു.ഇത്‌ പരമാവധി 15 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു.തൊഴില്‍ ദാതാവും തുല്യ തുക നിക്ഷേപിക്കുന്നു.ഈ രണ്ടുതുകയും ചേര്‍ന്ന് ഉണ്ടാകുന്ന ഫണ്ട്‌ നിയന്ത്രിക്കുന്നത്‌ പ്ലാന്‍ അഡ്മിനിസ്റ്റ്രറ്ററാണ്‌.പ്ലാന്‍ അഡ്മിനിസ്റ്റ്രേറ്റര്‍ ഈ തുക മ്യൂച്വല്‍ ഫണ്ട്‌,സ്റ്റോക്ക്‌,ബോണ്ട്‌ തുടങ്ങിയവയില്‍ നിക്ഷെപിക്കുന്നു.59.5 വയസ്സുകഴിയുമ്പോള്‍ ഫണ്ടില്‍ ലഭ്യമായ തുക നിക്ഷേപകനു മടക്കികൊടുക്കുന്നു.ആവശ്യമെങ്കില്‍ നിക്ഷേപകന്‌ പ്ലാന്‍ തുടര്‍ന്നു കൊണ്ടുപോകാം.അമേരിക്കക്കാരെ ഈ നിക്ഷേപ പദ്ധതി ആകര്‍ഷിച്ചത്‌ നാലുകാരണങ്ങളാലാണ്‌.
1)തൊഴില്‍ ദാതാവ്‌ പൂര്‍ണ്ണമായും സൗജന്യമായി അടയ്ക്കുന്ന വിഹിതം
2)വന്‍ നികുതിയിളവ്‌
3)നിക്ഷേപത്തെപ്പറ്റിയോ അജ്ജിക്കുന്ന പണത്തെപ്പറ്റിയോ ചിന്തിക്കേണ്ടതില്ല
4) ഒരു നിശ്ചിതകാലയളവിനു ശേഷം ജോലികളില്‍ നിന്നും വിരമിക്കേമെന്ന സൗകര്യവും അപ്പോള്‍ ലഭിക്കുന്ന തുകയും
മറ്റ്‌ യാതോരു പെന്‍ഷന്‍ പദ്ധതികളും ഇല്ലാതിരുന്ന അമേരിക്കന്‍ പൗരന്മാര്‍ 401(k) പ്ലാനിനെ സ്വാഗതം ചെയ്തതില്‍ അത്ഭുതമില്ല.എന്നാല്‍ ഈ പ്ലാനിനുപിന്നില്‍ മറ്റു ചില സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടായിരുന്നു.പ്രധാനം സ്റ്റോക്ക്‌ മാര്‍ക്കറ്റിനെ പുഷ്ടിപ്പെടുത്തുകയെന്ന ഉദ്ദേശം തന്നെ.ഈ പ്ലാനില്‍ നിക്ഷേപിച്ച തുകയില്‍ നിന്നും അത്യാവശ്യം ലോണും ലഭിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.കൂടാതെ തന്റെ ഫണ്ട്‌ ഏതു വിധത്തിലുള്ള നിക്ഷേപം നടത്തണമെന്ന് തീരുമാനിക്കനും നിക്ഷേപകന്‌ അവകാശമുണ്ടായിരുന്നു.കമ്പനികള്‍ കൂടുതല്‍ തുക അടച്ചുകൊണ്ട്‌ പ്രഗത്ഭരായ തൊഴിലാളികളെ ആകര്‍ഷിക്കുവനും മത്സരമുണ്ടായി.ഈ പദ്ധതിയെയാണ്‌ defined contribution എന്ന വിളിച്ചിരുന്നത്‌.എന്തെന്നാല്‍ പദ്ധതിയില്‍ അടയ്ക്കുവാനുള്ള വിഹിതം നിക്ഷേപകന്‍ നിശ്ചയിക്കുന്നു എന്ന് അര്‍ത്ഥം. ഈ പദം തന്നെയാണ്‌ ലോകബാങ്കിന്റെ രേഖയിലും കാണിച്ചിരിക്കുന്നതും ഇപ്പോള്‍ ഗവണ്മെന്റുകള്‍ പറയുന്നതും .ഫലത്തില്‍ ഈ പറഞ്ഞ 401(k) പ്ലാന്‍ ഇന്ത്യയിലേക്ക്‌ പറിച്ചുനടുവാനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു ആ ലോകബാങ്ക്‌ രേഖയും ഭട്ടാചാര്യ കമ്മിറ്റി റിപ്പോര്‍ട്ടും.
ഭട്ടാചാര്യ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പെന്‍ഷന്‍ പരിഷ്കരണം മുന്‍പ്‌ പറഞ്ഞdefined benefit(DB) ല്‍ നിന്നും defined distribution(DD) ലേക്കുള്ള പരിവര്‍ത്തന നിര്‍ദ്ദേശമായിരുന്നു.ഈ രേഖയെ അടിസ്ഥാനമാക്കിയാണ്‌ ബഡ്ജറ്റില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നിര്‍ദ്ദേശിക്കുന്നതും 2004 ജനുവരിമുതല്‍ നടപ്പിലാക്കിയതും.പൂര്‍ണ്ണമായും DB നടപ്പിലാക്കാനും DD യും DBയും ചേര്‍ന്ന് നടപ്പിലാക്കാനും ഭട്ടാചാര്യ ശുപാര്‍ശചെയ്യുന്നുണ്ട്‌.കാലക്രമേണ മുഴുവന്‍ ജീവനക്കാരേയും DB എന്ന വിഭാഗത്തില്‍ നിന്നും DD വിഭാഗത്തിലേക്ക്‌ മാറ്റണമെന്ന് ഭട്ടാചാര്യ ശുപാര്‍ശചെയ്യുന്നു.
ആദ്യത്തെ യുപി.എ ഗവണ്‍മന്റ്‌ പെന്‍ഷന്‍ ബില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാതെ ഓര്‍ഡിനന്‍സുമുഖേന നടപ്പിലാക്കിയത്‌ ഇടതുപാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പു ഭയന്നായിരുന്നു.നിയമപരമായ പിന്തുണയുണ്ടാകുവാന്‍ പെന്‍ഷന്‍ പരിഷ്കരണം നിയമമാക്കേണ്ടതുണ്ട്‌.എന്നാല്‍ പിന്നീട്‌ ഒരു എക്സിക്ക്യൂടീവ്‌ ഓര്‍ഡറില്‍ പദ്ധതി 2004 മുതല്‍ നടപ്പിലാക്കി.കേന്ദ്രനയം പിന്തുടരുന്ന സംസ്ഥാനങ്ങളും ഇത്‌ നടപ്പിലാക്കി.പെന്‍ഷന്‍ ബില്ലിനെ സംബന്ധിച്ച്‌ റോയിട്ടര്‍ എന്ന അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയില്‍ വന്ന റിപ്പോര്‍ട്ട്‌ അമേരിക്കയ്ക്ക്‌ ഇതില്‍ എത്ര താല്‍പ്പര്യമുണ്ടന്ന് വ്യക്തമാക്കുന്നതായിരുന്നു.പെന്‍ഷന്‍ ബില്‍ പാസ്സാക്കതുകാരണം ആഗോളകമ്പനികള്‍ക്ക്‌ പെന്‍ഷന്‍ ഫണ്ട്‌ നിയന്ത്രിക്കാനാകില്ല എന്ന നിരാശയുണ്ടായി എന്നും ഇടതുപാര്‍ട്ടികളും ട്രേഡ്യൂണിയനുമാണാ്‌ തടസ്സമെന്നും റോയിട്ടര്‍ വിലപിക്കുന്നു.കൂടാതെ ഇപ്പോള്‍ അവതരിപ്പിക്കുവാന്‍ പോകുന്ന ബില്ലില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ലങ്കിലും ഉടനെ 26 ശതമാനമാക്കി ഉയര്‍ത്തി ഉത്തരുവുണ്ടാകുമെന്നും താമസമില്ലാതെ 49 ശതമാനം വരെ ഉയര്‍ത്തുവാന്‍ തയ്യാറാകുമെന്നും ഉദ്യോഗസ്ഥരില്‍ നിന്നുമറിയുവാന്‍ കഴിഞ്ഞതായി റോയിട്ടര്‍ പറയുന്നും.കഴിഞ്ഞ ദിവസം 49 ശതമാനം അനുവദിച്ചുകൊണ്ട്‌ ഉത്തരവായത്‌ ഇവിടെ കൂട്ടിചര്‍ത്ത്‌ വായിക്കാം.
എന്താണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി?ഇത്‌ 401(k) പ്ലാനിന്റെ തനിപ്പകര്‍പ്പാണോ?പരിശോധിക്കാം
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇടതുപക്ഷം ഭരിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങളും ഒഴികെ ഈ പദ്ധതി 2004 മുതല്‍ നടപ്പിലാക്കി.ഇതു പ്രകാരം ശമ്പളത്തിന്റെ 10 ശതമാനം അതിന്റെ ക്ഷാമബത്തയും ജീവനക്കാരന്‍ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു.തുല്യ തുക സര്‍ക്കാരും അടയ്ക്കുന്നു.ഈ പെന്‍ഷന്‍ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒരു ചെയര്‍മാനും മറ്റ്‌ അഞ്ച്‌ അംഗങ്ങളുമടങ്ങിയ PFRDA കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.യോഗേഷ്‌ അഗര്‍വാളാണാ്‌ ചെയര്‍മാന്‍.NSDLനെയാണ്‌ Central Record Keeping and Accounting Agency യായി നിയമിച്ചിട്ടുള്ളത്‌.പെന്‍ഷന്‍ഫണ്ട്‌ ഈ CRAയ്ക്‌ നല്‍കുന്നു.ഷെയര്‍,മ്യൂച്വല്‍ ഫണ്ട്‌,ബോണ്ട്‌ തുടങ്ങിയവയില്‍ ഈ തുക നിക്ഷെപിക്കുന്നു.നിലവില്‍ ഈ ഫണ്ട്‌ കൈകാര്യം ചെയ്യുന്നതിന്‌ വിദേശകമ്പനികള്‍ക്ക്‌ അനുവാദമില്ലയിരുന്നു.60 വയസ്സ്‌ പൂര്‍ത്തീകരിക്കുമ്പോള്‍ ഫണ്ടിന്റെ വളര്‍ച്ചയോ തളര്‍ച്ചയോ കഴിഞ്ഞ്‌ തുക ഉണ്ടെങ്കില്‍ അതിന്റെ 60 ശതമാനം നിക്ഷേപകനു തിരികേ നല്‍കുന്നു.ശേഷിക്കുന്ന 40 ശതമാനം ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ നടത്തുന്ന ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കുന്നു.തുടര്‍ന്ന് ഈ കമ്പനി നാമമത്രതുക പെന്‍ഷനായി നിക്ഷേപകനു നല്‍കുന്നു.ഇതാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ എകദേശ രൂപം.ഇതോടെ ജനറല്‍ പ്രോവിഡന്റ്‌ ഫണ്ട്‌ നിര്‍ത്തലാക്കിയിരിക്കുകയാണ്‌.ഈ പദ്ധതി ഒരു പെന്‍ഷന്‍ പദ്ധതിയല്ലന്ന് വളരെ വ്യക്തമാണ്‌.പിരിയുമ്പോള്‍ ഫണ്ടിലെ തുക തിരികെ ലഭിച്ചാല്‍ പെന്‍ഷന്‍ തരുന്നത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ചട്ടപ്രകാരമാണ്‌.ഇവിടെ നിക്ഷേപകനും കമ്പനിയും തമ്മിലുള്ള ഇടപാടാണ്‌.പെന്‍ഷന്‍ തരുകയോ തരാതിരിക്കുകയോ എന്നത്‌ ഗവണ്മെന്റിന്റെ ബാധ്യതയല്ല.പിന്നെയെങ്ങിനെയാണ്‌ ഇത്‌ പെന്‍ഷന്‍ പദ്ധതിയാകുന്നത്‌?സ്റ്റാട്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തി പകരം ഒരു നിക്ഷേപപദ്ധതി നടപ്പിലാക്കിയെന്നു മാത്രം.ഇനിമുതല്‍ ജീവനക്കാര്‍ക്ക്‌ പെന്‍ഷനോ,കമ്മ്യൂട്ടേഷനോ,ഗ്രാറ്റ്വിവിറ്റിയോ,പ്രൊവിഡന്റ്‌ ഫണ്ടോ പെന്‍ഷനാകുമ്പോള്‍ ലഭിക്കില്ല.ഈ ഇനത്തില്‍ കിട്ടിക്കോണ്ടിരുന്ന തുക പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപ്രകാരം ലഭിക്കുമെന്ന് ഒരു ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നില്ല.കൂടാതെ മിനിമം പെന്‍ഷനും ഉറപ്പു നല്‍കുന്നില്ല.
നിക്ഷേപമില്ലാത്തവര്‍ക്കും നിക്ഷേപപദ്ധതിയെന്ന പേരില്‍ അമേരിക്കയില്‍ നടപ്പിലാക്കിയ 401(k) പ്ലാന്‍,നിയമാനുസൃതപെന്‍ഷനും ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ്‌ ഫണ്ടും എടുത്തുകളഞ്ഞ്‌ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയെന്ന ഓമനപ്പേരില്‍ നടപ്പിലാക്കുന്നത്‌ സിവില്‍ സര്‍വീസിനെ തകര്‍ക്കാനാണെന്നത്‌ സുവ്യക്തമാണ്‌.കേരളത്തില്‍ അതിവിദഗ്ദരായ ഡോക്ടര്‍മാര്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ മേലില്‍ സര്‍വീസില്‍ പ്രവേശിക്കുവാന്‍ താല്‍പ്പര്യപ്പെടില്ലന്ന് മനസ്സിലാക്കുവാന്‍ വലിയ സാമ്പത്തികവിവരം വേണ്ട.നിയമാനുസരണപെന്‍ഷന്‍ എന്ന ആകര്‍ഷണമായിരുന്നു ഈ കാലം വരെ ഇവരെ സര്‍ക്കാര്‍ സര്‍വീസിലേക്ക്‌ ആകര്‍ഷിച്ച ഘടകം.സ്വന്തം ശമ്പളത്തില്‍ നിന്നും നിക്ഷെപം നടത്തുവാന്‍ ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല.ഏതു സ്വകാര്യമേക്ഷലയിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്ത്‌ നിക്ഷേപം നടത്താം.പിന്നെ നൂറായിരം പെരുമറ്റ ചട്ടങ്ങളും രാഷ്ട്രീയ വടംവലികളും സ്ഥലം മാറ്റങ്ങളും സഹിച്ച്‌ ആരെങ്കിലും സര്‍വീസില്‍ വരുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌.ഇതിന്റെ ഫലമായി വലിയ താമസമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളും മൃഗാശുപത്രികളും അടച്ചുപൂട്ടേണ്ടതായി വരും .സര്‍ക്കാരിനു മറ്റൊരു സേവനമേഖലയില്‍ നിന്നും പിന്മാറുവാന്‍ ഇത്‌ അവസരമൊരുക്കും.ഇതു തന്നെയാണ്‌ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപിന്നിലെ രാഷ്ട്രീയവും.
നിലവിലുള്ള പെന്‍ഷന്‍ ഫണ്ടിന്റെ വളര്‍ച്ചാനിരക്ക്‌ 5 നും താഴെ മാത്രമാണ്‌.8 ശതമാനം ഉറച്ച വളര്‍ച്ചാനിരക്കുള്ള പ്രോവിഡന്റ്‌ ഫണ്ട്‌ അവസാനിപ്പിച്ച്‌ വളര്‍ച്ച ഉറപ്പില്ലാത്ത പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്‌ ആരെ സഹായിക്കാനാണാ്‌?പെന്‍ഷന്‍ ഫണ്ടിലെ തുക വിനിമയത്തിനു ലഭിക്കാതെ എങ്ങിനെയാണാ്‌ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത്‌?പൊതുഖജനാവിനു ഉപയോഗിക്കാനാകുന്ന പ്രൊവിഡന്റ്‌ ഫണ്ട്‌ നിര്‍ത്തലാക്കുന്നത്‌ എന്തിനാണാ്‌?ചോദ്യങ്ങള്‍ അവശേഷിക്കുന്നു?
അവസാനമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കടുത്ത പെരുമാറ്റ ചട്ടങ്ങള്‍ക്ക്‌ ഇനി എന്തു പ്രസക്തിയെന്ന ചോദ്യവും അവശേഷിക്കുന്നു.24 മണിക്കൂറുംസര്‍ക്കാരിനു തന്റെ സേവനം നല്‍കുന്നതുകോണ്ടാണ്‌ മറ്റുവേതനം കൈപ്പറ്റുന്ന ജോലികള്‍ ചെയ്യുന്നതില്‍ നിന്നും ജീവനക്കാരന്‌ വിലക്കുകല്‍പ്പിച്ചിരിക്കുന്നത്‌.അത്‌ നിയമാനുസരണപെന്‍ഷനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.അതിനാല്‍ ഒരെ സമയം സര്‍ക്കാര്‍ ജോലിയും സ്വകാര്യജോലിയും ചെയ്യുന്നതിനുള്ള വാദം പ്രബലപ്പെടുമെന്ന് ഉറപ്പാണ്‌.അഥവാ അത്തരത്തില്‍ ഒരു പാര്‍ട്‌ ടൈം ജോലിയായി സര്‍ക്കാര്‍ ജോലിയെ അധപ്പതിപ്പിക്കുവാനാണ്‌ ഈ നീക്കം എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ആത്മാര്‍ത്ഥതയില്ലാത്തതും കാര്യക്ഷമതയില്ലാത്തതുമായ സിവില്‍ സര്‍വീസായിരിക്കും ഭാവിയില്‍ ഈ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിമൂലം ഉണ്ടാകുവാന്‍ പോകുന്നത്‌ എന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല
 
 
Support : Creating Website | Johny Template | Mas Template
Copyright © 2011. excise teamspirit - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger